മലപ്പുറം ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററില്‍ അധ്യാപക പരിശീലന കോഴ്സിന് പഠിക്കുകയാണ്. ചാര്‍ട്ടുകളും ഇന്ത്യന്‍ ഇങ്കും ചെത്തിക്കൂര്‍പ്പിച്ച മുളപ്പേനകളും മാത്രം കണി കണ്ടുണരുന്ന വല്ലാത്തൊരു കാലം. ചെയ്തു തീര്‍ക്കാനും വരച്ചുണ്ടാക്കാനും ഒരുപാടു വര്‍ക്കുകള്‍. ബ്ളൂപ്രന്റും അസൈന്റ്മെന്റ്സും പുസ്തകാസ്വാദനവും 'ശ്രമ പരാജയ'വും 'എരുമേലി'യുമൊക്കെ വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും ചിന്തയിലും സദാ കുടി കെട്ടിപ്പാര്‍ക്കുകയാണ്. ഇന്ത്യനിങ്ക് പറ്റിപ്പിടിച്ച നഖക്കോണുകളില്‍ ചുരണ്ടിക്കളഞ്ഞാലും ഉരച്ച് കഴുകിയാലും പിന്നെയും പിന്നെയും അവശേഷിക്കുന്ന കടുത്ത, കറുത്ത അടയാളങ്ങള്‍.
പരിശീലന ഘട്ടത്തിലെ ഏറെ പ്രധാനപ്പെട്ട ടീച്ചിംഗ് പ്രാക്ടീസിന്റെ സമയം. ട്രൈനിംഗ് സെന്ററില്‍ നിന്ന് നിശ്ചയിച്ചു തരുന്ന ഏതെങ്കിലും സ്കൂളില്‍ ഇനി ഒരു മാസക്കാലം. ഒരു ഡിസിപ്ളിനുമില്ലാതെ, വില്ലന്‍മാര്‍വിലസുന്ന സ്കൂളിലേക്കൊന്നും നറുക്കുവീഴരുതേ എന്ന പ്രാര്‍ത്ഥനയായിരുന്നു മനസ്സു നിറയെ.
പ്രാര്‍ത്ഥനയുടെ ഫലം കൊണ്ടോ എന്തോ വലിയ കച്ചറയൊന്നുമില്ലാത്ത സ്ക്കൂള്‍ എന്ന ശ്രുതിയുണ്ടായിരുന്ന മലപ്പുറം കോട്ടക്കലിനടുത്ത ഒതുങ്ങല്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലേക്കാണ് ഞങ്ങള്‍ മൂന്ന് പേര്‍ക്ക് നറുക്ക് വീണത്. ഇന്ത്യനൂരിലെ പി.വി റംലത്ത്, കാടാമ്പുഴയിലെ ഒ.ടി. അബ്ദുല്ലക്കോയ തങ്ങള്‍ ഇവരായിരുന്നു ട്രൈനികള്‍.
അധ്യാപക ജീവിതത്തിന്റെ ഒന്നാം തീയ്യതി. ഒതുക്കുങ്ങലില്‍ ബസ്സിറങ്ങി സ്ക്കൂളിലേക്ക് നടന്നു പോവുകയാണ്. റംല ടീച്ചറുമുണ്ട് കൂടെ. കോട്ടക്കലേക്ക് പോവുന്ന ബസ്സില്‍ നിന്ന് ഞാന്‍ ഇറങ്ങിയതും മഞ്ചേരിയിലേക്ക് പോകുന്ന ബസ്സില്‍ നിന്ന് അവര്‍ ഇറങ്ങിയതും ഒരുമിച്ചായിരുന്നു. കഷ്ടി അര കിലോമീറ്റര്‍ ദൂരമേയുള്ളൂ സ്കൂളിലേക്ക്. പ്രഥമ ദിവസമെന്ന നിലക്ക് ഞങ്ങള്‍ കുറച്ച് നേരത്തെ പോന്നതാണ്. കുട്ടികള്‍ ഒറ്റയും തെറ്റയുമായി വന്നു കൊണ്ടിരുന്നു. ഞ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള റിക്കാര്‍ഡ് വര്‍ക്കുകളെക്കുറിച്ച് സംസാരിച്ച് സ്കൂളിന്റെ ഗേറ്റ് തടന്നതേയുള്ളൂ. നിര്‍ത്താതെ വര്‍ത്തമാനം പറഞ്ഞ്കൊണ്ട് ഒരു കൂട്ടം പെണ്‍കിളികള്‍ പെട്ടെന്ന് ഞങ്ങളെ വളഞ്ഞു വെച്ചു. കൂട്ടത്തില്‍ ഏറെ സ്മാര്‍ട്ടായ ഒരു കുട്ടി യാതൊരു സങ്കോചവും കൂടാതെ ചോദിച്ചു.
'പുതിയ സാറമ്മാരാണല്ലേ'......?
'അതെ..'
'അല്ല അത് കണ്ടപ്പോത്തന്നെ മനസ്സിലായി...'
അത് ഒരാക്കിയ പറച്ചിലായിരുന്നു...
എങ്കിലും ഒരു തമാശകേട്ടപോലെ ചിരിക്കാന്‍ ശ്രമിച്ചു..
അധികം വൈകാതെ വന്നു മറ്റൊരു ചോദ്യം.
'അല്ല സാറെ, ഇത് സാറിന്റെ വൈഫാണോ...'?
ആ തോദ്യം കേട്ട് എന്നെക്കാള്‍ കൂടുതല്‍ ചമ്മിയത് ഘംല ടീച്ചറായിരുന്നു. അത് അവരുംടെ കണ്ണില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു...
അതിന് മറുപടിപറയാന്‍ നാവെടുക്കും മുമ്പെ ആ വര്‍ണ്ണക്കിളികള്‍ ചിരകടിച്ചു
വറമന്നുപോയി.
'പെണ്‍ കുട്ടികള്‍ക്കാണ് ഇക്കോലം. എന്നാപ്പിന്നെ ഇവിടുത്തെആണ്‍ കുട്ടികളുടെ കാര്യം പറയാനുണ്ടോ...'?
റംല ടീച്ചര്‍ പിറുപിറുത്തു.
അവരാകെ മൂഡ് ഓഫ് ആയെന്ന് മനസ്സിലായി..
അവരെ ആശ്വസിപ്പിക്കാനെന്നവണ്ണം ഞാന്‍ പറഞ്ഞു:
'സാരമില്ല... കുട്ടികളല്ലേ? എങ്ങനെയെങ്കിലും ഒരു മാസമല്ലേ സഹിക്കേണ്ടൂ.. വിട്ടു കള ടീച്ചറെ..
സ്കൂളില്‍ ചെന്ന് തുടങ്ങിയതിന്റെ നാലാമത്തെ ദിവസമാണ് ഒമ്പത്.ഇ.യിലേക്ക് ക്ളാസ്സെടുക്കാന്‍ പോവുന്നത്. റഗുലര്‍ അധ്യാപകരുടെ പിര്യേഡുകള്‍ വീതം വെച്ച് തന്നതിന്റെ രണ്ടാമത്തെ ദിവസം. ക്ളാസ്സിലേക്ക് കേറിച്ചെന്നപാടെ 'ഗുഡ്മോളിംഗ് സാറി'ന്റെ ശ്രുതി മധുരത്തിനിടയില്‍ പെണ്‍ കുട്ടികളുടെ ഭാഗത്ത് #ിണ്ടാമത്തെ ബെഞ്ചില്‍ അവസാനമിരിക്കുന്ന തിളക്കമുള്ള രണ്ട് കണ്ണുകള്‍ എന്നെ കൊത്തി വലിച്ചു. അത് അവളായിരുന്നു. രണ്ടാമത്തെ ദിവസം സ്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് എന്നെയും റംല ടീച്ചറെയും റാഗ് ചെയ്ത പെണ്‍ പടയുടെ നേതാവ് !
ക്ളാസ്സ് തുടങ്ങും മുമ്പെ എല്ലാവരും പേര് ചോദിച്ചു. അമ്പത്തി രണ്ടോളം കുട്ടികളുടെ വരിവരിയായുള്ള പേര് പറച്ചിലിനിടയില്‍ ആരിടെ പേര് ഓര്‍ക്കാനാണ് ? വെറുതെ ഒരു ചടങ്ങ്. ഒടുവില്‍ ഊഴമെത്തിയപ്പോള്‍അവള്‍ എണീറ്റു നിന്നു. കുസൃതി ഒളിപ്പിച്ച തിളക്കമുള്ള കണ്ണുകള്‍ വിടര്‍ത്തി അവള്‍ പറഞ്ഞു: 'ഷാഹിദ'. അന്ന് ക്ളാസ്സ് കഴിഞ്ഞ് ഉറങ്ങുമ്പോള്‍ മനസ്സിന്റെ റജിസ്ററില്‍ ഒരു പേര് മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ...
നിര്‍ത്താതെ സംസാരിച്ചും ക്ളാസ്സ് സജീവമാക്കിയും ഇടക്കിടെ എന്നെ പ്രകേപിപ്പിച്ചും എന്റെ ശ്രദ്ധ പലപ്പോഴും അവള്‍ കവര്‍ന്നെടുത്തു.
ഒരു ദിവസം ക്ളാസ്സിലേക്ക് കേറിച്ചെല്ലുമ്പോള്‍, ഒരു നോട്ടു ബുക്കിനുവേണ്ടി പിടിവലി നടക്കുകയാണ്. ഷാഹിദയുടെ വെളുപത്ത തുടുത്തമുഖം ചുവന്നിരിക്കുന്നു. തോറ്റുകൊടുക്കാന്‍ മനസ്സില്ലാതെ അവളും കൂട്ടുകാരികളും ചേര്‍ന്ന് പൊരുതുകയാണ്. എന്നെ കണ്ടപാടെ ഷാഹിത ഒന്നയഞ്ഞു. ഞാന്‍ നോട്ട് ബുക്ക് പിടിച്ചു വാങ്ങി മറിച്ചു നോക്കുമ്പോള്‍ അവളുടെ കൂട്ടുകാരി പറഞ്ഞു:
'സര്‍. ഇവള്‍ കവിത എഴുതാറുണ്ട്...'
ഞാനാ പോജുകള്‍ ഒന്ന് വെറുതെ മറിച്ചുനോക്കി. നല്ല വൃത്തിയുള്ള കയ്യക്ഷരത്തില്‍ അവള്‍ എഴുതിയ കൊച്ചു കൊച്ചു വരികള്‍...
അന്ന് വ്ലാസ്സ് കഴിഞ്ഞ് പോകുമ്പോള്‍ ആ നോട്ടുബുക്കും കൊണ്ടു പോന്നു. അവള്‍ പ്രതിഷേധിക്കുന്നുണ്ടായിരുന്നെങ്കിലും 'ഞാനൊന്ന് വായിച്ചു നോക്കട്ടെ, നാളെ തിരിച്ചു തരാം...' എന്ന് പറഞ്ഞ് അവളെ ഒരുവിധം സമ്മതിപ്പിച്ചു.
അന്ന് രാത്രി എല്ലാ വര്‍ക്കുകള്‍ക്കും അവധികൊടുത്ത് അവളുടെ കവിതകള്‍ വായിച്ചു.. കിലു കിലെ ചിലക്കുകയും കുതേ#്തുവാക്കുകള്‍കൊണ്ട് മറ്റുള്ളവരെ മുറിപ്പെടുത്തുകയും ചെയ്യുന്ന ഷാഹിദയല്ല കവിതയിലുള്ളത്. ക്ളാസ്സും പരിസരവും കുയിലും പൂച്ചയും പച്ചപ്പും ചോക്കും റിബ്ബണുമൊക്കെയാണ് വിഷയങ്ങളെങ്കിലും നഷ്ടപ്പെടലിന്റെ പെയ്യാന്‍ വിങ്ങുന്ന വിഷാദമാണ് ഒട്ടുമിക്ക വരികളിലും പടര്‍ന്നു കിടക്കുന്നത്. ഒമ്പതാം ക്ളാസ്സില്‍ പഠിക്കുന്ന ഒരു മുസ്ളീം പെണ്‍കുട്ടിയെഴുതിയ കവിതകളെന്ന നിലക്ക് ആ നോട്ടു ബുക്കും അതിലെ കവിതകളുംഎന്നെ വല്ലാതെ അതിശയിപ്പിച്ചു. എങ്രിലും, വിഷാദം ഒരു നിഴല്‍ പോലെ വരികളിലൊക്കെയും പടര്‍ന്നു കിടക്കുന്നതെന്തുകൊണ്ടാവും ? ഒരു മാസം മാത്രം ആയുസ്സുള്ള ഈ ഗുരു... ശിഷ്യ ബന്ധത്തിനിടയ്ക്ക് കുട്ടികളുടെ വൈകാരികാവസ്ഥയിലേക്കും കുടുംബപശ്ചാത്തലത്തിലേക്കും ഇറങ്ങിച്ചെല്ലാനൊന്നും കഴിയില്ല: ആതൊട്ട് പ്രായോഗികവുമല്ല. ഞാന്‍ അങ്ങനെ സങ്കടപ്പെട്ടു.
പ്രതിഭയുടെ മിന്നലാട്ടമുള്ള വരുകള്‍.. അക്ഷരത്തെറ്റുകള്‍ ചുവന്ന മഷി കൊണ്ട് തിരുത്തിയും ചിലത് കൂട്ടിച്ചേര്‍ത്തുംകഴിയും വിധം ഞാനത് എഡിറ്റ് ചെയ്തു. ജീവിതത്തിലുണ്ടാവുന്ന അക്ഷരത്തെറ്റുകള്‍ ഒരാള്‍ക്കും തിരുത്താനോ എഡിറ്റ് ചെയ്യാനോ ആവില്ലെന്ന് അന്നേരം വെറുതെ ഓര്‍ത്തു.
ഒരു കവിതക്ക് കീഴെ ഇങ്ങനെ എഴുതി വച്ചു.
'വീണ്ടും എഴുതുക.
കവിത മനസ്സിന്റെ സംഗീതമാണ്. അത് നഷ്ടപ്പെടുത്തരുത്: എവിടെയാണെങ്കിലും...
നന്നായിട്ടുണ്ട്.
ആശംസകള്‍..'
പിറ്റേന്ന് ക്ളാസ്സില്‍ ചെല്ലുമ്പോള്‍ ആ നോട്ട് ബുക്ക് അവളെ തിരിച്ചേല്പ്പിച്ചു. ഞാനൊന്നും പറഞ്ഞില്ല. അവളൊന്നും ചോദിച്ചതുമില്ല.
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നുപോയത് ? ഇന്നത്തോടെ ഒതുങ്ങല്‍ സ്കൂളിനോട് വിടപറയുകയാണ്. കുട്ടികളോടൊക്കെ യാത്ര പറഞ്ഞിരുന്നു. നേരത്തെ തന്നെ. സ്നേഹത്തില്‍ പൊതിഞ്ഞ വര്‍ണ്ണ മിഠായികളും ചില അലങ്കാരവസ്തുക്കളുമൊക്കെയായി പലക്ളാസ്സുകളിലെ കുട്ടികളും ഇഷ്ടവും സ്നേഹവും പ്രകടിപ്പിച്ചത് ഹൃദയപൂര്‍വ്വം സ്വീകരിച്ചു.
നാലുമണിക്ക് സ്കൂള്‍ വിട്ടതിനു ശേഷം ഞങ്ങള്‍ ട്രൈയിനികള്‍ മൂന്ന് പേരും കൂടി ഒരു ടീ പാര്‍ട്ടിക്ക് ഏര്‍പ്പാട് ചെയ്തിരുന്നു. എല്ലാ അധ്യാപകരെയും നേരിട്ട് ക്ഷണിച്ചിട്ടുമുണ്ട്. ഇന്ന് ഇത്തിരിവൈകിപ്പോയാലും സാരമില്ല. ഇനി ഇതുപോലെ ഒരു സ്കൂളില്‍ എന്നാണാവോ ? അറിയില്ല.
അഞ്ചാം പിര്യേഡ് തുടങ്ങിയിട്ടേയുള്ളൂ. സ്റാഫ് റൂമില്‍ ഞാനൊറ്റക്കാണ്. അധ്യാപകരെല്ലാം ക്ളാസ്സില്‍ പോയിരുന്നു. വീണുകിട്ടിയ ഒരു ലിഷര്‍ പിര്യേഡ് ഉപയോഗപ്പെടുത്തി റിക്കാര്‍ഡ് വര്‍ക്കുകളിലെ കൂട്ടത്തിലെ പ്രധാനപ്പെട്ട ഒരു ഐറ്റം 'ഞാന്‍ വായിച്ച പുസ്തകങ്ങള്‍: ഒരാസ്വാദനം' തയായാറാക്കിയിരിക്കൊണ്ടിരിക്കുകയാണ്. വൈക്കെം മുഹമ്മദ് ബഷീറിന്റെ 'ബാല്ല്യകാല സഖി', എസ്.കെ.പൊറ്റെക്കാടിന്റെ 'ലണ്ടന്‍ നോട്ട് ബുക്ക്', തകഴിയുടെ 'കയര്‍', എം.ടി യുടെ തിരഞ്ഞെടുത്ത തിരക്കഥകള്‍ ഇവ എഴുതിക്കഴിഞ്ഞിരുന്നു. അഞ്ചാമതായി 'കുഞ്ഞുണ്ണിക്കവിതകള്‍' എന്ന കവിതാസമാഹാരത്തെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുകയാണ്.
'പാല്‍ പായസം പോലെ വലിച്ചു കുടിക്കാവുന്നതും മഞ്ചാടി മണികള്‍പോലെ എടുത്തോമനിക്കാവുന്നതുമായ, ചിരിക്കും ചിന്തക്കും വക നല്‍കുന്ന കുഞ്ഞുണ്ണിക്കവിതകള്‍...' തുടക്കം ഇങ്ങനെ എഴുതിത്തീര്‍ത്തു.
പെട്ടെന്ന്, 'സര്‍... ' എന്നൊരു പതിഞ്ഞ വിളി.
തലയുയര്‍ നോക്കുമ്പോള്‍, അവള്‍ ഷാഹിദ !
നാലുപാടും നോക്കി, ആരുമില്ലെന്ന് ഉറപ്പുവരുത്തി, അവള്‍ അടുത്തേക്ക് വരുന്നു..
'എന്തേ ഷാഹിദാ, ക്ളാസ്സില്ലേ..'
'ഇല്ല പി.ടി യാണ്..'
അതും പറഞ്ഞ്, അവള്‍ ആരും കാണാതെ, ഞൊറിവുള്ള മഞ്ഞയില്‍ നിറയെ നീല പൂക്കളുള്ള പാവാടയില്‍ മറച്ചു പിടിച്ചിരുന്ന എന്തോ എടുക്കുന്നതും ഞൊടിയിടയില്‍ അതവള്‍ എന്റെ കഴുത്തിലണിയിക്കുന്നതുംഒരു ഞെട്ടലോടെ ഞാനറിഞ്ഞു..
ഞാന്‍ വല്ലാതായി. ആരെങ്കിലും കണ്ടാല്‍... ഞാന്‍ നാലുപാടും നോക്കി. ഭാഗ്യം ആരും കണ്ടില്ല..
അത് വിവിധ വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞ മിഠായികള്‍ കൊണ്ട് കോര്‍ത്തെടുത്ത, ഒരു സ്നേഹമാലയായിരുന്നു. ഒരു മധുര ഹാരം.
വലിയ ഒരു കാര്യം ചെയ്ത നിറഞ്ഞ സംതൃപ്തിയോടെ, അവള്‍ സ്റാഫ് രൂമിന്റെ ഒതുക്കുകളിറങ്ങി ഓടിപ്പോവുമ്പോള്‍, അവളുടെ ചുവന്ന തട്ടത്തിന്റെ കണ്ണു വെട്ടിച്ച്
പുറത്തേക്ക് നീണ്ടു കിടന്ന മുടിത്തുമ്പില്‍ തൂങ്ങിക്കിടന്ന് ഊഞ്ഞാലാടുന്ന മുടിപ്പൂവ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ